ന്യൂഡൽഹി: ജെഡിയു നേതാവ് ഹരിവൻശ് നാരായൺസിംഗിനെ രാജ്യസഭാ ഉപാധ്യക്ഷനായി തെരഞ്ഞെടുത്തു. മൂന്നാം തവണയാണ് ഹരിവൻശ് നാരായൺസിംഗ് തെരഞ്ഞെടുക്കപ്പെടുന്നത്. ഇദ്ദേഹത്തിന്റെ കാലാവധി കഴിഞ്ഞ ഒമ്പതിനു അവസാനിച്ചിരുന്നു.
തുടർന്ന് രാഷ്ട്രപതി നേരിട്ട് അദ്ദേഹത്തെ വീണ്ടും രാജ്യസഭാംഗമായി നാമനിർദേശം ചെയ്യുകയായിരുന്നു. ബിഹാറിൽ നിന്നുള്ള ജെഡിയു നേതാവായ ഹരിവംശ് 2018 മുതൽ രാജ്യസഭാ ഉപാധ്യക്ഷനാണ്. രാജ്യസഭാ കാലാവധി പൂർത്തിയാക്കിയ ഹരിവംശിനെ നോമിനേറ്റഡ് അംഗമായാണ് സഭയിൽ തിരികെ കൊണ്ടു വന്നത്.
രാജ്യസഭ നേതാവ് ജെ.പി.നദ്ദ, ബിജെപി അധ്യക്ഷൻ നിതിൻ നവീൻ, നിർമലാ സീതാരാമൻ തുടങ്ങിയ ഭരണപക്ഷ നേതാക്കൾ ഹരിവംശിനെ നിർദ്ദേശിച്ചുള്ള പ്രമേയം അവതരിപ്പിച്ചു. പ്രതിപക്ഷം സ്ഥാനാർഥിയെ നിറുത്തിയിരുന്നില്ല.